Tuesday, 19 August 2014

        രാവ് ഒരു ചില്ലുകൊട്ടാരം പൊലെ
നിലാവിന്റെ ഇതൾ കൊഴിഞ്ഞ വഴികൾ
നിറമുള്ള സന്ധ്യാംബരങ്ങൾ
നനവൂറുന്ന നക്ഷത്രക്കണ്ണുകൾ
നീയെന്റേതെന്നു പറയുന്ന പൂംകാറ്റ്
വിജനമെങ്കിലും ഈ രാവെന്റെ പ്രണയിനി 

Saturday, 12 July 2014

            വിദ്യാരംഭം 

അറിവിന്റെ സരസ്വതീക്ഷേത്രത്തിൽ,
കൽ വിളക്കിൻ ചോട്ടിൽ നാവിൽ കുറിച്ചിട്ട മൊഴികൾ
ഓർമകളിലെവിടെയും മായാതെ നില്ക്കുന്ന ബാല്യകൌതുകങ്ങൾ
ഒരു വീടുമാറ്റം കൊണ്ട് എനിക്കു നഷ്ടപ്പെട്ട സൌഹൃദങ്ങൾ
എല്ലാം അക്ഷരച്ചൂളയിൽ കത്തുന്നുണ്ട്
ഓർമ്മച്ചിരാതുകളെരിയുമ്പോഴും,
കനൽ വഴിയിലൂടെ നടക്കുമ്പൊഴും,
തിളക്കുന്ന അക്ഷരങ്ങൾ പെറുക്കി വയ്ക്കുന്നു ഞാൻ
എന്തിനോ വേണ്ടി 
ഒരു ചരമ അറിയിപ്പ്‌ 

ഉറങ്ങിയപ്പോൾ,
ഞാനൊരു പട്ടുമെത്തയിലായിരുന്നു
സ്വപ്നങ്ങളുടെ പനിനീർപ്പൂക്കൾക്കിടയിൽ
സ്വപ്നത്തിൽ എനിക്കു ചിറകു വച്ചു
പറന്നു പറന്ന്‌ ആകാശത്തിനു മേലേക്ക്‌
ഒരു പട്ടം കണക്കേ.
അറിഞ്ഞിരുന്നില്ല,ചരടു മറ്റെവിടെയോ ആണെന്ന്‌.

ഉണർന്നപ്പോൾ ഞാൻ അലയാഴിക്കടുത്തായിരുന്നു
പനിനീർപ്പൂക്കൾ ചവിട്ടി മെതിക്കപ്പെട്ടിരുന്നു
മുള്ളുകൾ ദേഹം കീറി മുറിച്ചിരുന്നു.
ഭീഷ്മരെപ്പോലെ ഞാനീ ശരശയ്യയിൽ.

കല്ലെറിയുന്ന സമൂഹമേ,
സ്വപ്നങ്ങളുടെ പനിനീർപ്പൂക്കളിൽ മുള്ളുണ്ടെന്ന്‌ ,
എനിക്കു പറഞ്ഞു തരാത്തതെന്തേ?
ഒരു ചരടിൽ കോർത്തെന്നെ ആസ്വദിക്കൻ അനുവദിച്ചതെന്തേ?
ഇതെന്റെ ഒടുവിലത്തെ കണ്ണുനീർ
എന്റെ ചരമക്കുറിപ്പ് 

Tuesday, 24 June 2014

           തനിയേ 

ഒരു യാത്ര,ഓർമ്മകളിലൂടെ
ഇരുപതു വർഷങ്ങളുടെ കാല്പ്പാടുകളിലൂടെ
പിറകിലേക്കു നീളുന്ന നടപ്പാത
ഒരു ഗർഭപാത്രത്തിന്റെ സ്പന്ദനത്തിലെത്തുന്നു
മുലപ്പാലിന്റെ വെണ്മയിൽ,മാറിലെ ചൂടിൽ തലചായ്ച്ചുറങ്ങിയത്
പിച്ച വച്ചപ്പോൾ മുറുകെപ്പിടിച്ച വിരലുകൾ
വീഴാതെ താങ്ങിയ കൈക്കുമ്പിൾ
മെല്ലെയുറക്കിയ താരാട്ട്.
കഥകളുടെ കൊട്ടാരത്തേക്ക്
വഴിയിലെ പൂന്തൊട്ടം,ആത്മവിദ്യാലയം
അക്ഷരച്ചിറകിലെ യാത്രകൾ
പൊട്ടിയഴിഞ്ഞ ചുരുളുകൾ
വെണ്മേഘത്തേരിലെ യാത്രകൾ
കൂടുവിട്ടു കൂടു മാറുമ്പോൾ,
ഇണങ്ങിയും പിണങ്ങിയും പങ്കിട്ട നന്മകൾ
ഒടുവിൽ ഒരു സ്വപ്നത്തിന്റെ നിർവൃതി,കതിർമണ്ടപം
പറന്നകലുന്ന മകൾക്കൊപ്പം
അമ്മക്കിളിയുടെ കണ്ണുകൾ 

Tuesday, 17 June 2014

                       നിർവ്വചനം 


എന്താണ്‌,
സ്ത്രീ എന്നതിന്റെ ഡെഫനിഷൻ?
ഒന്നല്ല ഒരായിരം നിർണ്ണയങ്ങൾ സ്ത്രീക്കു നിങ്ങൾ നല്കിയിട്ടുണ്ട്
അസൂയ, ആഡംബരം,എല്ലാം അവളാണെന്ന്.
യഥാർത്ഥത്തിൽ ആരാണു സ്ത്രീ?
അസൂയാലുവെങ്കിൽ അവളെങ്ങനെ
നിനക്കു ചവിട്ടുപടിയായി?
ആഡംബരക്കാരിയെങ്കിൽ അവൾക്കെങ്ങനെ നിന്റെ അടുക്കളയിലെ മാറാല അണിയാനായി?

ആഡംബരം കാട്ടിയതു നീയാണ്‌
ഉത്സവത്തിനെഴുന്നള്ളിച്ച ആനയെപ്പൊലെ
അവളെ പൊന്നിൽ പൊതിഞ്ഞു വച്ചു നീ
അസൂയയും നിനക്കാണ്‌
അതിനാലാണ്‌ നിനക്കായ് കുനിഞ്ഞു തന്ന അവളെ
പാതാളത്തോളം ചവിട്ടിത്താഴ്ത്തിയത്

നിർവ്വചനങ്ങളെറെ നീ ചമച്ചു
എല്ലാം നിന്റെ കാപട്യത്തിന്റെ മുഖപടങ്ങളായിരുന്നു
സ്നേഹത്തിന്റെ നീരുറവയെ നീയൊരു കറവമൃഗമാക്കി
അസ്ഥികൾ നുറുങ്ങുന്ന വേദനയിലും
നിനക്കടിയിൽ സഹിച്ചു കിടക്കാൻ ശീലിച്ചവൾ
ശമ്പളം വേണ്ടാത്ത വേലക്കാരി
ഭൂമിയോളം ക്ഷമിക്കുന്നവൾ
നീയിന്നോളം അവളോടു ക്ഷമിച്ചിട്ടുണ്ടോ?
മുലയൂട്ടിയവളുടെ മാറു പിളർക്കുന്നു നീ.

നിർവ്വചിക്കപ്പെടാത്ത സ്ത്രീത്വം ഇന്നും നിന്റെ കാല്ച്ചുവട്ടിലാണ്‌
അതിൽ നിനക്കഹങ്കരിക്കാം 

Monday, 16 June 2014

     വിട

ഒരു പൂവിനായാണ്‌,ഇതളിട്ടു കാത്തിരുന്നത്‌
കാലത്തിന്റെ കുടമാറ്റങ്ങളിൽ
മണ്ണിനു കീഴെ തപം ചെയ്തത്‌
ഒടുവിൽ പുതു നാമ്പായ്‌ തലനീട്ടിയത്‌
ഓരോ തളിരിനെയും കൊതിയോടെ നോക്കിയത്
സൂര്യനെ ദാഹിചുയർന്നു പൊങ്ങിയത്
തണുപ്പിക്കുന്ന മഞ്ഞു തുള്ളിയെ താരാട്ടിയുറക്കിയത്
ഒരു ബൂട്ടിനടിയിലവസാനിക്കുമോയെന്നു ഭയന്നത്
പുലരിയിൽ സൂര്യനെ നോക്കി കൈ കൂപ്പിയത്
ഒടുവിൽ മൊട്ടിട്ടു,സ്വപ്നങ്ങളുടെ വസന്തം,
ഇതളുകളായ് വിരിഞ്ഞ കാവ്യം,
അതു പൂർണ്ണമാകും മുൻപേ
കാറ്റിന്റെ കൈകളൽ പൊലിഞ്ഞു വീഴുമ്പോൾ,
മണ്ണോടു ചേരുന്ന മകളെ നൊക്കി
ചെടി പറഞ്ഞു,മാപ്പ്......
ഒരു മഞ്ഞുതുള്ളി പൊലെ,ഒടുവിൽ നീയും മിഥ്യയാവുന്നു 

Thursday, 12 June 2014

           വെളുത്ത കസേര 


ഒടുവിലത്തെ യുദ്ധം
ഒരു കസേരക്കു വേണ്ടിയായിരുന്നു
കൊടി വച്ച കാറിനു വേണ്ടി
കോടികളുടെ കയ്യടക്കത്തിനും

വെളുത്ത നിഴലുകൾ
എങ്ങും പാറി നടന്നു
പ്രേതങ്ങളെപ്പൊലെ,
വശ്യമായ പുഞ്ചിരിയോടെ

വാക്കായിരുന്നു വാൾത്തലപ്പ്‌
അതേറ്റു മുറിഞ്ഞ ജീവിതങ്ങൾ
നിയമങ്ങൾക്കപ്പുറം നീതി മരിച്ചു വീഴുന്നു
രക്തം പുഴയായൊഴുകി
അതു സ്നേഹത്തെ എരിച്ചു കളഞ്ഞു

ഓരൊ വാൾത്തലപ്പും ആഘോഷിക്കാൻ
ചാനലുകൾ തിടുക്കം കൂട്ടി

ആദ്യത്തെ കുന്തമുന കണ്ണുകളിലേക്കായിരുന്നു
അന്ധന്മാർ വോട്ടുയന്ത്രത്തിൽ കുത്തുന്നു
നോവുന്ന തമാശ

അധികാരക്കസേരകൾ വെളുത്തിരിക്കുന്നു
ഉള്ളീൽ നിറഞ്ഞ കറുപ്പൊളിപ്പിച്ച്‌
ഒടുവിൽ വജ്രായുധം പുറത്തെടുത്തു
നന്മ വീണു,പിടഞ്ഞു മരിച്ചു

ചുവന്നു കലങ്ങിയ ഭൂമിയിൽ
അടുത്ത കൊടി പാറുകയാണ്‌
ശവശരീരങ്ങൾ അഭിവാദ്യം ചെയ്യുന്നു,
ആത്മാവില്ലത്ത ഭരണാധികാരിയെ

ഒടുവിലെ യുദ്ധം കഴിഞ്ഞു
നന്മയുടെ ഉറവ വറ്റിക്കഴിഞ്ഞു
കഴുകന്മാരും കഴുമരവുമായി നീതിപീഠം
കാലപാശവുമയി വെളുത്ത കസേരകളും